ചെന്നൈ: തമിഴ്നാട് സർക്കാർ ഗതാഗത കോർപ്പറേഷനുകൾ ഇനിമുതൽ എയർ കണ്ടീഷൻഡ് ബസുകൾ മാത്രം വാങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ. സാധാരണക്കാരായ യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ തീരുമാനം. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ വിദൂര ഗ്രാമങ്ങളെപ്പോലും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ബസ് ശൃംഖല കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വരും ദിവസങ്ങളിൽ പുതിയ റൂട്ടുകൾ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കോണുകളിലേക്കും പൊതുഗതാഗത സൗകര്യം എത്തിക്കുക എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നടപടി.
നിലവിൽ കാലാവധി കഴിഞ്ഞ പഴയ ബസുകൾ ഘട്ടംഘട്ടമായി നിരത്തിൽ നിന്ന് മാറ്റുകയാണ്. പുതിയതായി വാങ്ങുന്ന ബസുകളെല്ലാം യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്ന എസി ബസുകളായിരിക്കും. കൊടുംചൂടിൽ നിന്നും യാത്രാക്ലേശങ്ങളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഈ തീരുമാനം സഹായിക്കുമെന്നും, പരിസ്ഥിതി സൗഹൃദവും ആധുനികവുമായ ഗതാഗത സംവിധാനത്തിലേക്ക് തമിഴ്നാട് മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.